23 Oct 2011

ഹേ, നിഷാദാ

വരണ്ടു വറ്റി, ഇലകരിഞ്ഞു നിന്ന മരച്ചില്ലയിലെ നിഴലനക്കത്തിലേക്ക് വേടന്‍ തന്റെ കുറുകിയ കണ്ണുകളെ പായിച്ചു, എന്നിട്ടു, അമ്പെടുത്തു ഉന്നം പിടിച്ചു. ദൂരെ അന്തിസൂര്യന്റെ പ്രഭാപൂരം തീര്‍ത്ത മഞ്ഞളിപ്പില്‍നിന്നും കണ്ണുകള്‍ മുക്തമായപ്പോള്‍, കൊക്കുരുമ്മാതെ പ്രണയ സല്ലാപങ്ങളില്ലാതെ മരച്ചില്ലയില്‍ നിശ്ശബ്ദരായിരിക്കുന്ന ഇണക്കുരുവികളെ വേടന്‍ കണ്ടു. വേടന്റെ കൈ വിറച്ചു, തൊണ്ട വരണ്ടു. മാ നിഷാദാ, എന്നൊരു നിലവിളി എങ്ങുനിന്നോ ഒഴുകിയെത്തിയോ? തലമുറകള്‍ക്കു മുന്‍പേ വേടന്റെ കുലത്തിനു വീണ തീരാ ശാപം. ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ എയ്തു വീഴ്ത്തിയ വേടന്റെ ക്രൂരത, ഇണക്കുരുവിയുടെ വേദന, മനം നൊന്ത മുനിയുടെ ശാപം... വേടന്റെ മനസ്സു തളര്‍ന്നു, കൈ തളര്‍ന്നു. ഒരു തീരാശാപത്തിന്റെ ഭാരം മനസ്സിലിട്ടു തിരിഞ്ഞു നടക്കുമ്പോള്‍, പിന്നില്‍നിന്നും ആണ്‍കിളി അലറി വിലിച്ചു.
"ഹേ, നിഷാദാ, ദയവായി എന്നെ അമ്പെയ്തു വീഴ്ത്തുക. നിന്റെ വറചട്ടിയില്‍ പൊരിഞ്ഞു, നിന്റെ മക്കളുടെ നാവിലെ കൊതിയൂറുന്ന ഓര്‍മയാക്കി മാറ്റുക എന്നെ"

വേടന്‍ പറഞ്ഞു, "ഇനിയും ഒരു ശാപം പേറുവാന്‍ എനിക്കു കഴിയില്ല"

ആണ്‍കിളി പറഞ്ഞു, "ദയവായി നിന്റെ ശരത്താല്‍ എന്റെ മാറുപിളര്‍ന്ന്, എന്റെ വേദനകളില്‍ നിന്നും എന്നെ രക്ഷിക്കൂ"

"അരുതേ, വീണ്ടും ഒരു ക്രൂരതയുടെ പ്രതീകമാകാന്‍ എന്നെ നിര്‍ബന്ധിക്കരുതേ" വേടന്‍ യാചിച്ചു.

ആണ്‍കിളി കരഞ്ഞുകൊണ്ടേ ഇരുന്നു, "നിന്റെ കര്‍മം ചെയ്യൂ, ദയവയി എന്നെ അമ്പെയ്തു കൊല്ലൂ"

ഒരു നിലവിളിയും ഒരു ശാപവും വേടനു ചുറ്റും ഭീതിതമായി പതിധ്വനിച്ചുകൊണ്ടിരുന്നു.

"അല്ലയോ ക്രൗഞ്ചമേ, ഈ ക്രൂരത എനിക്കു വയ്യ, ഞാന്‍ ഒരു ആണായി പിറന്നു പോയി"
വേടന്‍ നിലവിളിച്ചു. എന്നിട്ടു തൊടുക്കാനാഞ്ഞ അമ്പെടുത്തു തന്റെ ഇടനെഞ്ചില്‍ കുത്തിയിറക്കി പിടഞ്ഞുമരിച്ചു. ഇതു കണ്ട ആണ്‍കിളി അലറിക്കരഞ്ഞ് ഉണങ്ങിയ മരച്ചില്ലയില്‍ തല തല്ലിപ്പിളര്‍ന്നു, കരിഞ്ഞുണങ്ങിയ ഭൂമിയിലേക്കു ജീവനറ്റു വീണു. എല്ലാം നിര്‍‌വികാരയായി കണ്ടുകൊണ്ടിരുന്ന പെണ്‍കിളി അല്പനേരം അവിടെ ഇരുന്നിട്ടു ഒടുവില്‍, തുടുത്ത സൂര്യന്‍ ഒളിച്ചു മറഞ്ഞ മലഞ്ചെരുവിലേക്ക് പറന്നുപോയി

19 Oct 2011

ശിക്ഷ

ഞാന്‍ എന്റെ ഹൃദയത്തിനു ശിക്ഷ വിധിക്കുന്നു
നിന്റെ വെറുപ്പിലും സ്നേഹം കൈവിടാത്തതെന്റെ ഹൃദയമാണ്
ഞെട്ടിയുണര്‍ന്നൊരു രാത്രിയില്‍, ഒരോര്‍മതന്‍ വിങ്ങലില്‍
നിശ്ചലമാകട്ടെ അതിന്റെ തുടികൊട്ടുകള്‍

ഞാന്‍ എന്റെ മിഴികള്‍ക്കു ശിക്ഷ വിധിക്കുന്നു
നിന്റെ കൃഷ്ണമണികളില്‍ എന്റെ രൂപം കണ്ടത് എന്റെ മിഴികളാണ്
ഒരു രുധിര പ്രവാഹത്തില്‍, അതിന്റെ മര്‍ദ്ദമാനങ്ങളില്‍
കരിമ്പടം മൂടട്ടെ എന്റെ വര്‍ണ ദൃശ്യങ്ങളില്‍

ഞാന്‍ എന്റെ കാതുകള്‍ക്കു ശിക്ഷ വിധിക്കുന്നു
നിന്റെ സ്വരത്തില്‍ സ്നേഹം അളന്നതു എന്റെ കാതുകളാണ്
ഏതോ നിറംകെട്ട പുലരിയില്‍, നിദ്രവിട്ടുണരുമ്പോള്‍
നിശ്ശബ്ദമാകട്ടെ എന്റെ ലോകവും അതിന്‍ നാദവും

ഞാന്‍ എന്റെ കാലുകള്‍ക്കു ശിക്ഷ വിധിക്കുന്നു
നീ അകലുമ്പോഴും നിന്നിലേക്കോടിയെത്തിയതു എന്റെ കാലുകളാണ്
ഈ കനല്‍ വഴികളില്‍, അതിന്റെ തീവ്രവേഗങ്ങളില്‍
ചിതറിയൊടുങ്ങട്ടെ എന്റെ ചലനശേഷികള്‍

ഞാന്‍ എന്റെ നാവിനു ശിക്ഷ വിധിക്കുന്നു
നിന്റെ സ്നേഹം പറഞ്ഞു ക്ഷയിപ്പിച്ചതെന്റെ നാവാണ്
ഒരു തളര്‍ച്ചയില്‍ അതിന്റെ തുടര്‍ച്ചയില്‍
അയഞ്ഞു നിലക്കട്ടെ എന്റെ സ്വരതന്ത്രികള്‍

ഞാന്‍ എന്റെ ബുദ്ധിക്കു ശിക്ഷ വിധിക്കുന്നു
നിനക്കു ഞാന്‍ സന്തോഷമെന്ന് പറഞ്ഞതു എന്റെ ബോധമാണ്
നിന്റെ തിരസ്കാരങ്ങളില്‍ അതിന്റെ സൂചിപ്പാടുകളില്‍
ഉന്മത്തമാകട്ടെ എന്റെ ബോധവും കിനാക്കളും

ഞാന്‍ എന്നിലെ എനിക്കു ശിക്ഷ വിധിക്കുന്നു
എന്റെ ജീവനെ നിനക്കായി കാത്തത് എന്നിലെ ഞാനായിരുന്നു
ആശയുടെ അവസാന നാളവും കെടുത്തിയ മണല്‍ക്കാറ്റില്‍
ചേതനയറ്റൊരു മൃതപിണ്ഢമാകട്ടെ ഞാന്‍