5 Dec 2010

ഉത്തരങ്ങള്‍

എന്റെ ചോദ്യങ്ങള്‍, നിന്റെ ഉത്തരങ്ങളെ തേടി-
നീല പുതച്ച ആകാശത്ത് പറന്നുനടന്നു
നിന്റെ ഉത്തരങ്ങള്‍ ലില്ലിപ്പൂക്കള്‍ നിറഞ്ഞ പള്ളിപ്പറമ്പില്‍
ഒരു കല്ലറക്കുഴിക്കരികെ കാത്തിരുന്നു
ഒരു കുടീരം ഉയരുന്നതും-
അതില്‍ എന്റെ നാമം എഴുതുന്നതും കാത്ത്

15 Jun 2010

ബുദ്ധൻ

ഞാൻ ബുദ്ധൻ... ബോധനങ്ങളുടെ മറയില്ലാത്ത ബോധ്യങ്ങളിൽനിന്നും ജനിച്ചവൻ. ഒരിക്കൽ കൊട്ടാര സമൃദ്ധിയുടെ ആലസ്യത്തിൽ ഉറങ്ങുന്ന പ്രണയിനിയുടെ പാദങ്ങൾ ചുംബിച്ച്‌ യാത്രതിരിച്ചവനെ ഞാൻ ഓർത്തു. ഞാനും യാത്രയാകുന്നു. നഷ്ടപ്രണയത്തിന്റെ വ്യഥകളെ, ഓർമകളെ ചുംബിച്ച്‌. എന്റെ യാത്രയിൽ ബോധോദയത്തിന്റെ മടക്കയാത്രയിലേക്ക്‌ നയിക്കാൻ ബോധിവൃക്ഷത്തണലുകൾ ഉണ്ടാവില്ല. ബോധ്യങ്ങളുടെ പരിപൂർണ്ണതയിൽനിന്നാണ്‌ എന്റെ യാത്രയുടെ തുടക്കം. മരണമില്ലായ്മയെ തേടിയിറങ്ങിയവന്റെ നാമം മരണമില്ലാത്തതായി. എന്റെ യാത്രയാകട്ടെ മരണത്തിന്റെ അർത്ഥതലങ്ങൾ തേടിയാണ്‌. എന്നോ പാതിവഴിയിൽ ദുഷിച്ചുപോയ എന്റെ നാമത്തിന്‌ മരണത്തിന്റെ മുക്തി തേടിയിറങ്ങുന്നു ഞാൻ. നീ എന്നെ അറിയും. അപ്പോഴും മരുഭൂമിയിലെ ഉഷ്ണക്കാറ്റിൽ നാമം ഉപേക്ഷിച്ച്‌ ഒന്നായിത്തീർന്ന എന്നെ നീ അറിയില്ല

23 May 2010

തിരിച്ചറിവ്

അവള്‍ പോയി, ഇന്നലെയാണത്, ഉച്ചച്ചൂടിന്റെ ആലസ്യത്തില്‍ ഞാന്‍ വെന്തുറങ്ങുകയായിരുന്നു. ഉണരുമ്പോള്‍ അവളുണ്ടായിരുന്നില്ല, അവളുടെ ഗന്ധവും. എല്ലാറ്റിനും അടയാളങ്ങള്‍ അവശേഷിപ്പിക്കുന്ന ഉഷ്ണകാലത്തെ ഞാന്‍ സ്നേഹിച്ചുതുടങ്ങിയതു ഈയിടെയായാണ്. വര്‍ഷം എല്ലാം മായ്ചുകളയുന്നു. ഉഷ്ണം ഓര്‍മകളെ, വികാരങ്ങളെ ഒക്കെയും വിയര്‍‌പ്പിക്കുന്നു, ഇടകലര്‍‌‍ത്തുന്നു, അഴുക്കിച്ചേര്‍‌ ക്കുന്നു. അല്ലെങ്കില്‍ത്തന്നെ എന്നെ ജീവിപ്പിക്കുവാന്‍ ഓര്‍മകളല്ലാതെ മറ്റെന്തുണ്ട്?

കുറുന്തോട്ടിക്കുറ്റികള്‍ കരിഞ്ഞുണങ്ങിനിന്ന ചെമ്മണ്‍‌വഴിയില്‍ നിന്നെ തിരഞ്ഞ് ഞാന്‍ നടന്നു. നീ ഒന്നും എനിക്കായി അവശേഷിപ്പിച്ചില്ല. ഓര്‍മകളുടെ ഗന്ധം പോലും. ഞാനറിഞ്ഞത് ഒന്നു മാത്രം, നിനക്കു തിരിച്ചറിവുണ്ടായിരിക്കുന്നു. നീ ഒരിക്കല്‍ എന്നോട് പറഞ്ഞത് ഞാനോര്‍ക്കുന്നു, നിന്റെ തിരിച്ചറിവിനെപ്പറ്റി. ആപ്പോള്‍ നീ എന്റെ വലം‌കൈ‍ മുറുകെ പിടിച്ചിരുന്നു. ഞാനാകട്ടെ ഇതേ ചെമ്മണ്‍‌പാതയില്‍ തഴച്ചുനിന്ന കുറുന്തോട്ടിത്തലപ്പുകളില്‍ ഒളിഞ്ഞുകിടന്ന പുതുമഴത്തുള്ളികള്‍ നിന്റെ വെളുത്ത പാദങ്ങളെ വീണ്ടും വീണ്ടും ഈറനാക്കുന്നതും നോക്കി നടക്കുകയായിരുന്നു.
ഇത് ഉഷ്ണകാലമാണ്. സൂര്യന്‍ ആര്‍ക്കും കാരണമറിയാത്ത പ്രതികാരത്തോടെ കത്തിയെരിയുന്നു. ഞാന്‍ കൂട്ടിമുട്ടാത്ത ഒഴുക്കന്‍ രേഖകളുടെ അന്ത്യത്തിലേക്ക് നോക്കി നിന്നു. അവിടെ- യാഥാര്‍‌ത്ഥ്യത്തിന്റെ കുറുന്തോട്ടിക്കുറ്റികള്‍ സങ്കല്പമായി മാറിയ അതിര്‍‌വരമ്പില്‍- മുണ്ഡനം ചെയ്യപ്പെട്ട ദരിദ്രവൃക്ഷങ്ങളുടെ ചുവടുകള്‍ ഉഷ്ണത്തിന്റെ മിഥ്യയില്‍ ആടിയുലയുകയും നൃത്തം വയ്ക്കുകയും ചെയ്യുന്നു. ഞാന്‍ ഉഷ്ണം വിയര്‍പ്പിച്ച ഓര്‍മകളില്‍ നീ പോയ വഴിയറിയാതെ തിരികെ നടക്കുന്നു.

ചോദ്യങ്ങള്‍

എനിക്കു ചുറ്റും ചോദ്യങ്ങളാണ്
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ഓരോ ഉത്തരങ്ങളും പരിണമിച്ച്
വീണ്ടും ചോദ്യങ്ങളുണ്ടാകുന്നു
പൂര്‍ണ്ണവിരാമങ്ങള്‍ നീണ്ടുവളഞ്ഞ്
പിന്നെയും ചോദ്യചിഹ്നങ്ങളായി
അവ സര്‍പ്പങ്ങളായി മണ്ണില്‍ ഇഴഞ്ഞു
ചിലത് ഉറക്കം കെടുത്തുന്ന ദുഃസ്വപ്നങ്ങളായി
ഉറങ്ങിക്കിടന്ന ‌ ഉത്തരങ്ങള്‍ ഉണരാതെ
ചോദ്യദംശനങ്ങളില്‍ കരിനീലിച്ചു ചത്തു
ഒടുവില്‍ ഉത്തരങ്ങളില്ലാത്ത ഞാന്‍
ഒരു വലിയ മറുചോദ്യമായി
ആര്‍ക്കും ഉത്തരമില്ലാത്ത
ഒരു വലിയ മറുചോദ്യം

20 Jan 2010

ചെമ്പകം

ചെമ്പകം ആദ്യമായി പൂത്തകാലം
ഒരു തണുത്തു കുളിർന്ന മഴക്കാലം
നിന്റെ വായുവിലെ ഊഷ്മാവ്
എന്റെ കണ്ണടച്ചില്ലുകളെ തിരശ്ശീലയണിയിച്ച,
പെയ്തൊഴിയാത്ത പട്ടാപ്പകലുക
കൈകോർത്തിരുന്ന സായംസന്ധ്യകൾ
ഒരു ചുവരിന്നിരുപുറം മൗനമളന്ന ഇരവുക
കുടചൂടിവന്ന ഈറൻ കിനാവുക
നനഞ്ഞൊലിച്ചു നിന്ന വികാരങ്ങ
പിന്നെ എല്ലാം മറന്ന കുറെ രാപ്പകലുക
നീ കുന്നിറങ്ങി എങ്ങോ പോയിരിക്കുന്നു.
ചെമ്പകത്തെ നീ നോക്കിയില്ല
എന്നെയും നിന്നെയും കൂട്ടിയിണക്കിയ ചെമ്പകപ്പൂക്കൾ
മഴ തോർന്ന നടപ്പാതയിൽ ചെളിപുരണ്ട് മരിച്ചുകിടന്നു.
വർഷം കാടുപിടിപ്പിച്ച എന്റെ ഊടുവഴിയിൽ
ഞാൻ വീണ്ടുമൊരു വർഷം കാത്തുകിടക്കുന്നു
കുത്തിയൊലിച്ചു മറയട്ടെ ഓർമ്മകൾ
ഇനിയുമീ ചെമ്പകം പൂക്കാതിരിക്കട്ടെ