14 Feb 2012

ഫെബ്രുവരി 13, ഒരു അപരിചിതന്റെ കുറിപ്പുകള്‍

ഫെബ്രുവരി 13, എന്റെ സ്വപ്നങ്ങള്‍ ഇവിടെ അവസാനിക്കുന്നു. ദൈര്‍ഘ്യം അറിയാത്ത ഒരു തുരങ്കമാണ് മുന്നില്‍. കറുത്ത തിരശ്ശീലയാല്‍ മൂടപ്പെട്ടപോലെ അനന്തമായ ഇരുട്ടാണ് മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നത്. നടത്തം അവസാനിപ്പിക്കാനോ പ്രകാശത്തിലേക്കു തിരിച്ചു നടക്കാനോ അവകാശമില്ലാത്ത ഒരു യാത്ര. ഇതൊരു നിയോഗമാണ്. ആരുടെയോ വിരലനക്കങ്ങളില്‍ അറിയാത്ത കഥ ആടിത്തീര്‍ക്കുന്ന പാവക്കൂത്ത് പോലെ. പിന്നില്‍ എന്റെ വെളിച്ചവും എന്റെ നിറക്കാഴ്ചകളും ചുരുങ്ങി അകന്ന് ഇല്ലാതാകുന്ന ഒരു അര്‍ദ്ധവൃത്തത്തില്‍ അവസാനിക്കുകയാണ്. ഈ ഇരുണ്ട വഴികളും അതിന്റെ ഓരത്തെ അവ്യക്തമായ നിഴലനക്കങ്ങളും എന്നില്‍ അപരിചിതത്വത്തിന്റെ, ഒറ്റപ്പെടലിന്റെ ഭീതി നിറക്കുന്നു. പെട്ടെന്നൊരു നിമിഷം ഞാന്‍ തനിച്ചായി മാറിയിരിക്കുന്നു. ഇരുട്ടി വെളുക്കാത്ത അവസാന ഇരവിനു ഇനിയെത്ര നാഴിക ബാക്കി...? ദൂരെ... അങ്ങു ദൂരെ, ഒരു വെളിച്ചം മോഹിക്കാന്‍ പോലും കഴിയാതെ പോയേക്കാവുന്ന എന്റെ നാളെകളെയാണ് ഞാന്‍ ഏറ്റവും ഭയക്കുന്നത്... സ്വപ്നം കാണാന്‍ കഴിവില്ലാതാകുന്ന നാളെകളെ... എന്റെ സ്വപ്നങ്ങളും ഞാന്‍ തന്നെയും എനിക്ക് അന്യമാകുന്നതിനു മുന്‍പ് അവസാനമായി ഒരു സ്വപ്നം കൂടി ഞാന്‍ കണ്ടോട്ടെ. അന്തിവെയില്‍ നെടുനീളന്‍ രേഖകള്‍ തീര്‍ത്ത ഒരു പൂന്തോട്ടം, എന്റെ നാമം മനോഹരമായി കോറിയിട്ട ഒരു ശില തേടി, ചെങ്കട്ടകള്‍ പൊടിഞ്ഞു കിടന്ന ഒരു നടപ്പുവഴിയെ നീ ഏകയായി വരുമെന്ന്... ഒരു കണ്ണീര്‍കണം ആ ശിലയില്‍ പടര്‍ന്ന് ഇല്ലാതാകുന്ന ഒരു നിമിഷം ഉണ്ടാകുമെന്ന്... ലില്ലിപ്പൂക്കള്‍ക്കിടയിലൂടെ ഒരു ചെറു കാറ്റായി വന്ന് നിന്റെ കവിളിലെ കണ്ണിര്‍ ചാലുകളെ ഞാന്‍ മായ്ചു കളയുമെന്ന്...