2 May 2008

നീ...

നീ... ഏതോ നനുത്ത രാവില്‍ എവിടെനിന്നോ ഒഴുകിയെത്തി... നിനക്കാകട്ടെ, ചെമ്പകപ്പൂക്കളുടെ മണമായിരുന്നു, അതേ മൃദുലതയും. വരണ്ടുണങ്ങിയ തരിശുഭൂമിയില്‍ നീ വര്‍ഷമായി... ഭൂമിയില്‍ ഇലകളും പൂക്കളുമുണ്ടായി... മങ്ങിയ നിലാവെളിച്ചത്തില്‍, മൗനത്തിന്റെ അനന്തമായ വാചാലതയില്‍ ഞാന്‍ നിന്നെയും നീ എന്നെയും അറിഞ്ഞു... പുതുമഴ വീണ മണ്ണിന്റെ ഗന്ധത്തില്‍ ഞാനും നീയും അലിഞ്ഞുചേര്‍ന്നു...
എന്നിട്ടും, ഈ മൂവന്തിനേരത്ത് എന്നെ തനിച്ചാക്കി നീ അകന്നു പോകുന്നതെന്തേ? അവസാന നാഴികകളിലെ മൗനം എന്നെ കരയിച്ചത് നീ കണ്ടില്ലയെന്നോ? പുരുഷന്റെ കണ്ണീരിന് കാലവും സാക്ഷിയല്ല എന്നു ഞാന്‍ അറിയാതിരുന്നത് എന്റെ അജ്ഞത... നീയാകട്ടെ, നിന്റെ ഉറക്കം നഷ്ടപ്പെട്ട രാവുകളെ പഴിക്കുകയായിരുന്നു... മണ്ണുണങ്ങിയ ഉമ്മറപ്പടിയില്‍, നീ നടന്നകലുന്നതും നോക്കി ഞാനിരുന്നു. എന്റെ പിന്നില്‍ നീയിറങ്ങിപ്പോയ പടിവാതിലിനപ്പുറം ഇരുട്ടിന്റെ അന്ധത എന്നെ ചൂഴ്ന്നുനില്‍ക്കുന്നു. ഒടുവില്‍ വ്യക്തതയുടെയും അവ്യക്തതയുടെയും അതിര്‍‌വരമ്പില്‍ നീ അവസാനമായി എന്നെ തിരിഞ്ഞുനോക്കുന്നതും കാത്ത് ഞാനിരുന്നു... പക്ഷെ നീയെന്നെ തിരിഞ്ഞുനോക്കിയതേ ഇല്ല... ഞാനിവിടെ തനിച്ചാണ്... തീര്‍ത്തും തനിച്ച്...

1 comment:

Anonymous said...

Touching...
I feel I wrote this

JF